ഡോ. സൂസന്‍ മാത്യു (71 മക്കളുടെ അമ്മ); കാരുണ്യത്തിന്റെ ഒരു അസാധാരണ ദൃഷ്ടാന്തം

Voice Of Desert 9 years ago comments
ഡോ. സൂസന്‍ മാത്യു (71 മക്കളുടെ അമ്മ); കാരുണ്യത്തിന്റെ ഒരു അസാധാരണ ദൃഷ്ടാന്തം

സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ പിറന്നപ്പോള്‍ ഡോ. സൂസന്‍ മാത്യു വിധിയെ പഴിച്ചില്ല. പകരം അത്തരം 70ലേറെ കുട്ടികളെ കൂടി കണ്ടെടുത്ത് അവര്‍ക്കും അത്താണിയായി. കാരുണ്യത്തിന്റെ ഒരു അസാധാരണ ദൃഷ്ടാന്തം ഇതാ...

'ഇന്നിനെ ഒരുക്കാം നാളെയെ ദീപ്തമാക്കാം' (Enabling the present, Enlightening the future) എന്ന ആപ്തവാക്യത്തിന് താഴെ 'ഡോ. സൂസന്‍ മാത്യു, ഡയറക്ടര്‍, ദീപ്തി സ്‌പെഷല്‍ സ്‌കൂള്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍' എന്ന പേരെഴുതിയ ഫലകം. അതിനു പിന്നിലിരിക്കുന്ന സൂസന്‍ മാത്യു അഥവാ ജ്യോതിഷിന്റെ അമ്മ ഇന്ന് തന്റെ മകനുമാത്രമല്ല, അവനെപ്പോലുള്ള 71 കുട്ടികള്‍ക്കുകൂടി അമ്മയാണ്. അവരുടെ അമ്മമാര്‍ക്ക് ഈ ഡോക്ടര്‍ പ്രിയപ്പെട്ട 'ടീച്ചറമ്മ'യാണ്.

തനിക്കു പിറന്ന ഭിന്നശേഷിയുള്ള മകന്റെ ജനനം ദൈവനിയോഗമായിക്കണ്ട മനസ്വിനി അതാണ് ഒറ്റ വാചകത്തില്‍ ഈ സ്ത്രീ. സമാനാവസ്ഥയിലുള്ള മറ്റ് കുഞ്ഞുങ്ങളുടെയും അവരുടെ അച്ഛനമ്മമാരുടെയും വേദനയൊപ്പുന്നതിന് തന്റെ സൗഭാഗ്യങ്ങളത്രയും മാറ്റിവെച്ച ഡോ. സൂസന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണ്.

 

പത്തനംതിട്ട അടൂര്‍ മണക്കാല ശാലോം വീട്ടില്‍ റവ. ഡോ. ടി.ജി. കോശിയുടെയും പരേതയായ മറിയാമ്മയുടെയും മകളായ സൂസന്‍ തന്റെ നാലാം ആണ്‍കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ജീവിതത്തിലെ ഏറ്റവുംവലിയ നിയോഗമേറ്റെടുക്കലിന്റെ പിറവിയാണിതെന്ന് അറിഞ്ഞിരുന്നില്ല. അടൂര്‍ മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപക ദമ്പതിമാരായ ഡോ. സൂസന്‍ മാത്യുവിനും ഡോ. മാത്യു വര്‍ഗീസിനും പന്ത്രണ്ടുവര്‍ഷം മുമ്പാണ് നാലാം മകനായി ജ്യോതിഷ് പിറന്നത്മിടുക്കന്മാരായ ജോഷിനും അഭിഷേകിനും ആശിഷിനുംശേഷം. ജനിച്ച് എട്ടുമാസം കഴിഞ്ഞിട്ടും സാധാരണ നിലയിലുള്ള പ്രതികരണങ്ങളൊന്നും ഇളയകുഞ്ഞില്‍ ഇല്ലാതിരുന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. ജ്യോതിഷിന് തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗമാണെന്നറിഞ്ഞപ്പോള്‍ ഏതൊരു അമ്മയെയുംപോലെ സൂസനും പകച്ചുപോയി.

 

നടക്കാനുള്ള പ്രായമായിട്ടും പിടിവിടുമ്പോള്‍ കുഞ്ഞ് മറിഞ്ഞുവീഴുമായിരുന്നു. ആ ദുഃഖകാലമോര്‍ക്കുമ്പോള്‍ ഡോ. സൂസനും ഡോ. മാത്യുവിനും ഇപ്പോഴും കണ്ണുകള്‍ നിറയും. ആദ്യം അടൂരില്‍ ഡോ. ശ്രീകുമാറിന്റെയും കൊട്ടിയത്ത് ഡോ. അമൃതലാലിന്റെയും നേതൃത്വത്തില്‍ ജ്യോതിഷിന് ഫിസിയോതെറാപ്പി തുടങ്ങി. പിന്നീട് മൂന്നുവര്‍ഷത്തെ തുടര്‍ചികിത്സയുടെ നാളുകളില്‍ ഈ കുടുംബം പ്രാര്‍ഥനയിലാണ് അഭയംതേടിയത്. എട്ടുമാസത്തോളം ചേര്‍ത്തലയില്‍ വീട് വാടകയ്‌ക്കെടുത്ത് ഡോ. മണിയുടെ അടുക്കല്‍ നടത്തിയ ചികിത്സയ്‌ക്കൊടുവില്‍ മൂന്നാംവയസ്സില്‍ ജ്യോതിഷ് അല്പാല്പമായി നടക്കാന്‍തുടങ്ങി.

 

2006ല്‍ സെമിനാരിയില്‍നിന്ന് അവധിവാങ്ങി സൂസന്‍ തിയോളജിയില്‍ ഡോക്ടറേറ്റ് എടുക്കുന്നതിനായി ലണ്ടനിലേക്ക് പോയി. അവിടെ അവര്‍ മകനെ സെന്റ് ഹില്‍സ് സ്‌കൂളില്‍ ചേര്‍ത്തു. 'ബ്രിട്ടീഷ് സര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍' അവിടെ ജ്യോതിഷിനെ ഏറ്റെടുക്കുകയും സ്‌കൂളില്‍ കുട്ടിയുടെ പരിചരണത്തിനായി ഒരു സഹായിയെ ഏര്‍പ്പെടുത്തുകയും ചെയ്തു. മനസ്സിന് സ്വാസ്ഥ്യംതോന്നിയ നാളുകള്‍...

 

ഒരിക്കല്‍ ഭര്‍ത്താവ് ഡോ. മാത്യു വര്‍ഗീസ് സൂസനോട് പറഞ്ഞു: 'നമ്മള്‍ അനേകരുടെ മുറിവുകള്‍ കെട്ടേണ്ടവരാണ്. അതു കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ ഇങ്ങനെയൊരു മുറിവ് അനുഭവിക്കേണ്ടി വന്നത്.' ആ വാക്കുകള്‍ സൂസന്‍ ആത്മാവില്‍ ഏറ്റെടുത്തു. പിന്നെ മറ്റൊന്നും സൂസന് ആലോചിക്കാനുണ്ടായിരുന്നില്ല.

 

ലണ്ടനില്‍ മകന്റെ തുടര്‍ചികിത്സകളും ഓപ്പറേഷനും ഏര്‍പ്പാടാക്കുകയും ഒപ്പം തന്റെ ഡോക്ടറേറ്റ് പ്രബന്ധം ഡറം യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കുയുംചെയ്ത് സൂസന്‍ കുടുംബസമേതം തിരിച്ചു നാട്ടിലെത്തി. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെക്കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ദുഃഖിക്കുന്ന അമ്മമാര്‍ക്ക് വഴികാട്ടിയാകാന്‍ ദൈവം തന്നെ നിയോഗിച്ചിരിക്കുന്നു എന്ന ബോധ്യത്തോടെയായിരുന്നു ആ മടങ്ങിവരവ്. അവര്‍ക്കൊപ്പം ബര്‍മിങ്ഹാമിലെ ഭിന്നശേഷി അധ്യാപക പരിശീലനകേന്ദ്രമായ 'നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടക്ടീവ് എഡ്യൂക്കേഷനി'ലെ എലിസബത്ത് സൗത്താളിന്റെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ഉണ്ടായിരുന്നു. ഡോ. സൂസനും ഡോ. മാത്യു വര്‍ഗീസും തിരികെ സെമിനാരിയില്‍ ജോലിയില്‍ പ്രവേശിച്ചു. മകന് മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി.

2009 ആഗസ്ത് 9ല്‍ മണക്കാല സെമിനാരിയോട് ചേര്‍ന്ന ഒറ്റമുറി കെട്ടിടത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനായി 'സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ വിത്ത് സെറിബ്രല്‍ പാള്‍സി' എന്ന കേന്ദ്രം സൂസന്‍ തുടങ്ങി. അവര്‍ അസുഖബാധിതരായ കുട്ടികളുള്ള വീടുകള്‍ കയറിയിറങ്ങി. തുടക്കത്തില്‍ കേന്ദ്രത്തില്‍ 16 കുട്ടികളാണ് എത്തിയത്. അവര്‍ക്ക് ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോതെറാപ്പി തുടങ്ങി. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെയുംകൊണ്ട് മുന്നില്‍ വരുന്ന അമ്മമാരുടെ ദുഃഖത്തിനു മുന്നില്‍ സൂസന്‍ ഒരു പ്രകാശനാളമായിത്തീരുകയായിരുന്നു.

 

2010ല്‍ 'ദീപ്തി സ്പെഷ്യല്‍ ​സ്‌കൂള്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍' സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്ത ഈ കേന്ദ്രത്തെത്തേടി ആ വര്‍ഷംതന്നെ നോര്‍ത്ത് ഈസ്റ്റ് വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടീഷ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഷൈന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് അവാര്‍ഡ് എത്തി. അവാര്‍ഡ് തുക മുഴുവന്‍ സ്‌കൂളിനായി വിനിയോഗിച്ചുകൊണ്ട് തന്റെ മകനെപ്പോലെ പ്രയാസമനുഭവിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്കും അവര്‍ അത്താണിയായി. 2014ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ദീപ്തി സ്‌പെഷല്‍ സ്‌കൂള്‍ ഇന്ന് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കളിചിരികളുടെ ലോകമാണ്. കൗണ്‍സില്‍ ഓഫ് റിഹാബിലിറ്റേഷന്‍ അംഗീകാരമുള്ള 7 പേരടക്കം 10 അധ്യാപകര്‍ ഈ കുഞ്ഞുങ്ങളെ കൈപിടിച്ച് ജീവിതത്തിലേക്ക് നടത്തിക്കാന്‍ ഇവിടെയുണ്ട് .

 

സൂസന്റെ മകന്‍ ജ്യോതിഷ് ഇപ്പോള്‍ മണക്കാല തപോവന്‍ വിദ്യാലയത്തിലെ 5-)o ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നേരത്തെ സ്‌കൂളിലേക്ക് പോകാന്‍ മടി കാണിച്ചിരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സ്‌കൂള്‍ ബസ് വരുന്നതിനും ഏറെ മുന്‍പേ വഴിക്കണ്ണുമായി കാത്തുനില്ക്കുന്നെന്ന അമ്മമാരുടെ വാക്കുകള്‍ ഡോ. സൂസനില്‍ നിന്ന് കുട്ടികള്‍ക്കു കിട്ടുന്ന കരുതലിന്റെയും സ്‌നേഹത്തിന്റേയും സ്‌നേഹസാക്ഷ്യമാണ്. 2013ല്‍ ഡല്‍ഹിയില്‍ നടന്ന ഹം1 ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരുടെ കൂട്ടായ്മയില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച ഡോ. സൂസന്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധനേടിയിട്ടുണ്ട്.

'ഇതെന്റെ നിയോഗമാണ്. തന്റെ മക്കളെക്കൊണ്ട് സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് കൈത്താങ്ങാവാനും കുഞ്ഞുങ്ങളെ മറ്റു സാധാരണ കുട്ടികള്‍ക്കൊപ്പം ജീവിതവഴിയിലേക്ക് കൈപിടിച്ചു നടത്താനുമുള്ള ദൈവനിയോഗം', തന്റെ 12-)0 വയസ്സില്‍ അമ്മ മരിച്ചതിനാല്‍ അമ്മയുടെ വാത്സല്യം വേണ്ടുവോളം ലഭിച്ചിട്ടില്ലാത്ത സൂസന്‍, ദീപ്തി സ്‌കൂളിനുമുന്നില്‍നിന്ന് കുട്ടികളെ നോക്കി ഇതുപറയുമ്പോള്‍ ആ കണ്ണുകളിലെ സ്‌നേഹത്തിളക്കം ഇരുളില്‍നിന്ന് പ്രകാശവഴിയിലേക്ക് നയിക്കുന്ന ഒരു വഴിവിളക്കുപോലെ ദീപ്തമാകുന്നു.(കടപ്പാട്: കെ.പി. ചന്ദ്രന്‍,മാതൃഭൂമി)

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,593

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 451961 Website Designed and Developed by: CreaveLabs