കഴിഞ്ഞ ചില ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബമായി ഒരു സമ്മേളനത്തിന് പോകാനായി ധൃതിപിടിച്ച് യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നീണ്ട ട്രാഫിക് കുരുക്ക്. കുറച്ചുനേരം അക്ഷമരായി ഞങ്ങള്‍ ഇരുന്നു. സര്‍വ്വപ്രതീക്ഷകളും അസ്‌തമിച്ച് ഗതാഗത കുരുക്കില്‍ കിടന്നപ്പോള്‍ ചുറ്റുപാടുമൊന്ന് നോക്കി. മുമ്പിലും പിറകിലും വശങ്ങളിലുമായി ധാരാളം വിലകൂടിയ കാറുകള്‍. ബി.എം.ഡബ്ലിയും, മെഴ്‌സിഡസും തുടങ്ങി ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍. എന്തു ചെയ്യാന്‍ പറ്റും? കുടുങ്ങിപ്പോയില്ലേ? മാര്‍ക്കറ്റിലെ ഏറ്റവും വിലകൂടിയ വാഹനമുള്ളവനും എത്ര മിടുക്കനോ മിടുക്കിയോ ആയിരുന്നാലും കുറെ സമയത്തേക്കെങ്കിലും അവര്‍ നിസ്സഹായരായിത്തീരുന്നു. ഇത് കുറെ ചിന്തകള്‍ക്ക് വഴി മരുന്നിട്ടപ്പോള്‍ സകലത്തേയും നിയന്ത്രിക്കുന്ന പ്രപഞ്ച സൃഷ്‌ടാവിലേക്ക് ദൃഷ്‌ടികളുയര്‍ത്തി.
സ്വന്തം ശക്തിയില്‍ മതിമറക്കുന്ന മനുഷ്യനെയാണിന്ന് എവിടെയും കാണുന്നത്. 'എന്റേത്' , 'എനിക്കുള്ളത്' തുടങ്ങി വാക്കുകള്‍ ഇന്നും ധാരാളം കേള്‍ക്കാനാവും. പണ്ടൊക്കെ ഇതായിരുന്നില്ല അവസ്ഥ. വാക്കുകളിലും പ്രവൃത്തിയിലും ദൈവാശ്രയബോധം പ്രകടമായിരുന്നു.
ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ പച്ച പിടിച്ചു നില്‍പ്പുണ്ട്. അതിരാവിലെ എഴുന്നേറ്റ് വല്യപ്പച്ചന്‍ പല ആവശ്യങ്ങള്‍ക്കായി പോകുന്നത് ഓര്‍മ്മയുണ്ട് . ചൂട്ടും കത്തിച്ച് യാത്ര പുറപ്പെടാന്‍ നേരം അമ്മച്ചിയോട് പറയും,
'നീ പ്രാര്‍ത്ഥീര്, ദൈവകൃപയുണ്ടെങ്കില്‍ നടക്കും'.
മടങ്ങി വരുമ്പോള്‍ അമ്മച്ചി ചോദിക്കും, 'നിങ്ങള്‍ പോയ കാര്യം എന്തായി?'
'ദൈവാധീനം കൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു' എന്ന് അപ്പച്ചന്‍ മറുപടി പറയുന്നത് കേട്ടിട്ടുണ്ട്. നടന്നില്ലെങ്കില്‍ പറയും 'തമ്പുരാന്‍ നമുക്കത് വിധിച്ചിട്ടില്ല!'
ഇന്നത്തെ കാര്യം പറഞ്ഞാലോ, 'എന്റെ പണം കൊണ്ട് .., എന്റെ സ്വാധീനം കൊണ്ട് ..., എന്റെ കഴിവുകൊണ്ട് .., എന്റെ ചിലരൊക്കെ അവിടെ യുണ്ടായതുകൊണ്ട് എല്ലാം നടന്നുയെന്ന്. നടന്നില്ലെങ്കില്‍ ശപിക്കുകയോ മറ്റുള്ളവരെ പ്രാകുകയോ ചെയ്യും.
ചിലപ്പോഴെങ്കിലും നമ്മുടെയിടയില്‍ കേള്‍ക്കാവുന്ന പദപ്രയോഗമാണ്, 'അവനെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല ! ' ദൈവത്തെപ്പറ്റിയുള്ള അറിവില്ലായ്‌മയില്‍ നിന്നുയരുന്ന പ്രസ്‌താവനായാണത്.
ആത്മീയരെന്ന് അഭിമാനിക്കുന്നവരില്‍ പോലും ദൈവാശ്രയം കുറഞ്ഞുവരുന്നതു കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. ഭക്തിയെന്നത് മിക്കവര്‍ക്കും ഒരു വേഷം കെട്ടു മാത്രമാണ്. മറ്റുള്ളവരെ ബോധിപ്പിക്കുവാനോ സ്വയം തൃപ്‌തിയടയാനോ ഉള്ള ഒരു കുറുക്കുവഴി. ചിലര്‍ ദൈവ ഭക്തിയെ കാണുന്നത് രണ്ടു തരത്തിലാണ്. ഒന്ന് ''ഉള്ളതൊന്നും നഷ്‌ടപ്പെടാതിരിക്കാന്‍'' . മറ്റൊന്ന്, ''വീണ്ടും കൂടുതല്‍ കിട്ടാന്‍ വേണ്ടി'' .
ഒരു ബാങ്കറിന്റെയോ പോലീസുകാരന്റെയോ സേവകന്റെയോ സ്ഥാനമാണ് പലരും ദൈവത്തിനു കൊടുത്തിരിക്കുന്നത്. പണം വേണ്ടപ്പോള്‍ പണം തരാനൊരാള്‍, കാത്തു സൂക്ഷിക്കാനൊരു കാവല്‍ക്കാരന്‍, ആവശ്യങ്ങള്‍ ചെയ്‌തു തരാന്‍ ഒരു സേവകന്‍ ഇത്രയുമായാല്‍ ദൈവത്തിന്റെ ആവശ്യം കഴിഞ്ഞു.
പണമുണ്ടെങ്കില്‍ കാര്യങ്ങളൊക്കെ സാധിക്കുമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരുണ്ട്, അധികാരമുണ്ടെങ്കില്‍ എല്ലാമായി എന്നു മറ്റൊരു കൂട്ടര്‍. അഹന്തയും അഹങ്കാരത്തിന്റെ വാക്കുകളും കൂടപ്പിറപ്പായ,ചില മിനിറ്റുകള്‍ പോലും സ്വന്തം ശ്വാസം പിടിച്ചു നിര്‍ത്താനാകാത്ത, നിസ്സാരനായ മനുഷ്യന്റെ കാര്യമാണിപ്പറയുന്നത്.
ദൈവീക കാഴ്‌ചപ്പാടിന്റെ പ്രസക്തി അവിടെയാണ് നാം തിരിച്ചറിയേണ്ടത്. നമ്മുടെ ദൃശ്യമായ കണ്ണുകള്‍ക്ക് കാണുന്നതിന് ഒരു പരിധിയുണ്ട്. എന്നാല്‍ ഉയരത്തിലേക്ക് പോകുന്തോറും നമ്മള്‍ വലുതെന്നു കണ്ടതൊക്കെ ചെറുതായി തോന്നും.
വിമാനത്തില്‍ നിന്നും താഴേക്ക് നോക്കിയിട്ടുള്ളവര്‍ക്കറിയാം, അംബര ചുംബികളായ കെട്ടിടങ്ങളൊക്കെ തീപ്പെട്ടിക്കൂടുപോലെ ചെറുതായി കാണുന്ന കാഴ്‌ച. ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍ മതില്‍ മാത്രമാണ് ചന്ദ്രനില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയാല്‍ കാണാവുന്ന ഏക വസ്‌തു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാണരുളുന്ന പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വേശ്വരനായ ദൈവത്തിന്റെ കാഴ്‌ചയില്‍ ഒന്നും വലിപ്പമേറിയല്ല. അപ്പോള്‍ ദൈവത്തിന്റെ ജ്ഞാനത്തിന് അതിര്‍ത്തി നിശ്ചയിക്കുന്നതും വിഡ്‌ഢിത്തമായിരിക്കും. ഭൂമിയെയും ഇതര ഗ്രഹങ്ങളെയും കാന്തിക മണ്‌ഡലത്തില്‍ തൂക്കിയിട്ടിരിക്കുന്ന ദൈവം സമുദ്രത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നത് പഞ്ചസാര മണലുകൊണ്ടാണ്.
അകന്ന ബന്ധത്തില്‍ ഉള്ള ഒരു വ്യക്തിയുടെ കഥ കൂടി കേള്‍ക്കുക. അയാള്‍ക്ക് ജീവിതത്തെപ്പറ്റി നിശ്ചിതമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു. 15-ാ വയസ്സില്‍ പത്താം ക്ലാസ്സ്, 17ല്‍ പ്രീഡിഗ്രി, ഇരുപതില്‍ ഡിഗ്രി, 22-ാ വയസ്സില്‍ മാസ്റ്റര്‍ ബിരുദം, 23ല്‍ അദ്ധ്യാപക വൃത്തി, 26ല്‍ വിവാഹം, 28ല്‍ ആദ്യത്തെ കണ്‍മണി .അങ്ങനെ പലതും. 26-ാ വയസ്സുവരെ താന്‍ കണക്കുകൂട്ടിയതു പോലെ കാര്യങ്ങള്‍ നടന്നു. 28-ാ വയസ്സില്‍ ഒരു കുഞ്ഞായിരുന്നു തന്റെ പദ്ധതിയില്‍ അടുത്തതായി സംഭവിക്കേണ്ടിയിരുന്നത്. പക്ഷേ അവിടെ തന്റെ കാല്‍ക്കുലേഷന്‍ മുഴുവന്‍ തെറ്റി. ഏറെ നിലവിളിക്കും പ്രാര്‍ത്ഥനയ്‌ക്കും ഒടുവില്‍ ഒരു കുഞ്ഞിക്കാലുകാണുന്നത് ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞാണെന്നു മാത്രം.!
മനുഷ്യന്‍ എത്ര നിസ്സാരന്‍....!മനുഷ്യന്‍ എത്ര നിസ്സഹായന്‍.........!
തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് അതിവേഗം കുതിക്കുന്ന സ്‌നേഹിതരേ, ഒരു നിമിഷമൊന്നു നില്‍ക്കാമോ? ദൈവം ജീവിതത്തില്‍ ചിന്തിക്കാനൊരവസരം സൃഷ്‌ടിക്കുന്നതിനു മുമ്പ് ദൈവത്തിന്റെ പരിപാലനത്തെപ്പറ്റി ചിന്തിക്കാമോ?
യിസ്രയേലിന്റെ മധുര ഗായകനായിരുന്ന ദാവീദിനോട് ചേര്‍ന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാം, "ദൈവമേ, ഞാന്‍ നിന്നില്‍ ആശ്രയിക്കും; ഞാന്‍ ഒരുനാളം ലജ്ജിച്ചു പോകരുതേ!" (സങ്കീര്‍ത്തനം-71:1).