അനുസ്മരണ: കുമ്പനാട് ഹെബ്രോനിലെ ബംഗ്ലാവ് എന്റെ രണ്ടാം തറവാടാണ്. 1969 മുതൽ 1975 വരെ ബൈബിൾ സ്ക്കൂൾ പ0നത്തോടൊപ്പവും പ0നാനന്തരവും ഞാനവിടെ പാർത്തു. സാറപ്പച്ചനെ (പാസ്റ്റർ കെ.ഇ.ഏബ്രഹാം) മരണം വരെ ശുശ്രൂഷിക്കുവാൻ ദൈവം കൃപ ചെയ്തു.അക്കാലയളവു മുതൽ ഇന്നുവരെ പാസ്റ്റർ ടി.എസ് ഏബ്രഹാമും കുടുംബവും എന്നെയും ആ ഭവനത്തിലെ ഒരംഗമായി കരുതുന്നു.2018ലെ കുമ്പനാട് കൺവൻഷൻ കഴിഞ്ഞുള്ള തിങ്കളാഴ്ച കുഞ്ഞ്ഞ്ഞുച്ചായനോടും പാസ്റ്റർ വൽസൻ ഏബ്രഹാമിനോടും ഒത്തു ഭക്ഷണം കഴിച്ചും ഫോട്ടോയെടുത്തും പിരിയുമ്പോൾ ഇത്ര പെട്ടെന്ന് പാസ്റ്റർ ടി.എസ്.ഏബ്രഹാം നിത്യതയിൽ പ്രവേശിക്കുമെന്ന് ഞാൻ കരുതിയില്ല.
അദ്ദേഹത്തോടൊപ്പം ഒട്ടേറെയിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.
ഞാൻ പ്രവർത്തിച്ചിടങ്ങളിലെല്ലാം വന്ന് ശുശ്രൂഷിച്ചിട്ടുണ്ട്.
ഏതവസരങ്ങളിലും അദ്ദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഹത്തോടെയുള്ള ശാസന എന്നെ തണുപ്പിച്ചിട്ടുണ്ട്.എന്റെ വിവാഹം, കൈ വെപ്പു ശുശ്രൂഷ എന്നിവയ്ക്കൊക്കെ പാസ്റ്റർ ടി.എസ്.ഏബ്രഹാമിന്റെ സാന്നിദ്ധ്യവും എനിക്കും കുടുംബത്തിനും അനുഗ്രഹമായിട്ടുണ്ട്.
മിതഭാഷിയാണെങ്കിലും അമിതമായ സ്നേഹം അദ്ദേഹം പകർന്നിട്ടുണ്ട്.മുഖത്ത് സദാ കളിയാടാറുള്ള മന്ദസ്മിതവും സൗമ്യതയും സ്നേഹാർദ്രവുമായ പെരുമാറ്റവും ഒപ്പം ആത്മീയ കാര്യങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മയും മറക്കാനാവില്ല.ചെന്നൈയിലും
ഒക്ലഹോമയിലും ഇപ്പോൾ ഫ്ലോറിഡയിലും ഉള്ള എന്റെ ഭവനം സന്ദർശിക്കുകയും സഭയിൽ ശു ശ്രൂഷിച്ചിട്ടുള്ളതും ഞങ്ങൾക്ക് അനുഗ്രഹമായിട്ടുണ്ട്.നിരന്തരം നമ്മെ വീക്ഷിക്കുകയും ശുശ്രൂഷയിൽ ഒപ്പം നിർത്തി അവസരങ്ങൾ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഒരു മികവുറ്റ ആത്മീയ നേതാവിന്റെ പ്രത്യേകതയാണ്.
മലബാറിലും മറ്റിടങ്ങളിലും അദ്ദേഹത്തോടൊപ്പമുള്ള
യാത്രയിലുടനീളം സഭകളുടെ വളർച്ചയും ശുശ്രൂഷക കുടുംബങ്ങളുടെ ക്ഷേമവും അദ്ദേഹം ചർച്ച ചെയ്യുമായിരുന്നു.മറ്റുള്ളവരെ അംഗീകരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പാസ്റ്റർ ടി.എസ് പിശുക്ക് കാണിക്കാറില്ല.തന്റെ ജോലിക്കാര്യങ്ങളിൽ കൃത്യനിഷ്ഠയും കഠിനാദ്ധ്വാനവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
നല്ലൊരു വേദ പണ്ഡിതൻ, എഴുത്തുകാരൻ, നല്ലൊരു എഡിറ്റർ, ഭരണതന്ത്രജ്ഞൻ, മികച്ച അദ്ധ്യാപകൻ, നിരന്തര വായനക്കാരൻ, പ്രതിസന്ധികളിലും സ്ഥിരത കൈവിടാതുള്ള പെരുമാറ്റം, പ്രശ്ന പരിഹാരകൻ എന്നിങ്ങനെ പൊതു സമൂഹത്തിലും തലയെടുപ്പുളള വ്യക്തിത്വവും അദ്ദ്ദേഹത്തിലുണ്ടായിരുന്നു.
വേദാപ0ന കാലത്ത് അപ്പൊ. പൗലോസിന്റെ ജീവിത ചരിത്രമാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്.ഏതു തിരക്കിലും കുടുംബ കാര്യങ്ങളിൽ സഹധർമ്മിണിയോടൊപ്പം ചേർന്ന് നിൽക്കുമായിരുന്നു.തന്റെ പിതാവ് പാസ്റ്റർ കെ.ഇ എബ്രഹാം ആരംഭിച്ച മഹത്തായ സഭാ സംരംഭത്തെ വിജയകരമായി മുന്നോട്ടു നയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.നമ്മിൽ പ്രത്യാശ പുതുക്കി അക്കര നാട്ടിലേക്ക് യാത്രയായ പ്രിയ ദൈവദാസന്റെ പ്രവർത്തികൾ പെന്തെക്കോസ്തു ലോകത്ത് എന്നും സ്മരിക്കപ്പെടും. ജീവിതം ചരിത്രമാക്കിയ പ്രിയ കുഞ്ഞ്ഞ്ഞുച്ചായന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ ഞങ്ങൾ നമ്ര ശിരസ്കരാവുന്നു.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.