ബാഗ്ദാദ്: സുന്നി ഭീകരര്‍ മുന്നേറ്റം തുടരുന്ന ഇറാഖിന്റെ അതിര്‍ത്തിയില്‍ സൗദി അറേബ്യ 30,000 പട്ടാളക്കാരെ വിന്യസിച്ചു. മേഖലയില്‍നിന്ന് ഇറാഖ് സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തിലാണ്, ഭീകരര്‍ കടക്കാതിരിക്കാന്‍ സൗദി അതിര്‍ത്തി ശക്തമാക്കിയത്. ഭീകരരുടെ ഭീഷണി ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുള്ള രാജാവ് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖുമായി 800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സുന്നി ഭരണത്തിന്‍ കീഴിലുള്ള സൗദി അറേബ്യ.
ഇറാഖിലെ ഭരണപ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ഇറാഖിലെ ഷിയ ഭരണകൂടവുമായി ഭിന്നിച്ച് നില്‍ക്കുന്ന കുര്‍ദ്, സുന്നി വിഭാഗങ്ങളുമായും അയല്‍രാജ്യങ്ങളുമായും ചര്‍ച്ചചെയ്ത് അനിശ്ചിതാവസ്ഥ പരിഹരിക്കാനാണ് അമേരിക്കയുടെ ശ്രമം. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ സൗദി അറേബ്യയിലെ അബ്ദുള്ള രാജാവുമായി ടെലിഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി ചൊവ്വാഴ്ച വിളിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സുന്നി, കുര്‍ദ് വിഭാഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. അടുത്ത സമ്മേളനം ജൂലായ് എട്ടിന് ചേരാനിരിക്കെയാണ് യു.എസ്. ഇടപെടല്‍ ഊര്‍ജിതമാക്കിയത്.
തിക്രിത് തിരിച്ചുപിടിക്കുന്നതിന് ഒരാഴ്ച മുമ്പ് സൈനിക നടപടി ആരംഭിച്ചിട്ടും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ലെന്നത് സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വഴിമധ്യേ കുഴിബോംബുകളും ഭീകരര്‍ സ്ഥാപിച്ചതിനാല്‍ സൈനിക മുന്നേറ്റം മന്ദഗതിയിലാണെന്ന് സലാഹെദ്ദിന്‍ പ്രവിശ്യ ഗവര്‍ണര്‍ അഹമ്മദ് അബ്ദുള്ള ജബൂരി പറഞ്ഞു.