മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട് വാക്ക്, സാധാരണ നമ്മള്‍ കാണുന്നത് ശവപ്പെട്ടിയിലും, സെമിത്തേരിയില്‍ അളിഞ്ഞഴകിയ ശവശരീരത്തിന് പുറമോടിയായി കൊടുത്തിരിക്കുന്ന മാര്‍ബിള്‍ ഫലകത്തിലും മറ്റുമാണ്. പക്ഷേ ഇതു കാണുന്ന ഏതൊരു മനുഷ്യനും ഒരു നിമിഷം തന്റെ മരണത്തെക്കുറിച്ചുള്ള ഒരു ചിന്ത കൊള്ളിമീന്‍ മിന്നുന്നതു പോലെ ഹ്യദയത്തിലൂടെ കടന്നുപോകു൦. എത്ര ധൈര്യശാലിയായാലും - എനിക്ക് മരണത്തെ ഭയമില്ല എന്ന് ഉച്ചൈസ്വരം ഘോഷിക്കുന്നവരും – മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഭയപ്പെടുന്നവരാണ്. മരണത്തെ എനിക്ക് യാതൊരു ഭയവുമില്ല എന്ന് പറയുന്ന ഈ കൂട്ടര്‍, ഒരു ചെറിയ പനി വന്നാല്‍ മതി ഓടി ഡോക്ടരുടെ അടുത്ത് ചെല്ലും, എപ്പോള്‍ വേണമെങ്കിലും മരിക്കാന്‍ തയ്യാറാണെങ്കില്‍, എന്തിനു പിന്നെയീ നെട്ടോട്ടം? അപ്പോള്‍, ഏത് ധൈര്യശാലിയും, ധൈര്യഹീനനും ഭയപ്പെടുന്ന ഒന്നാണ് മരണ൦. അതൊരു യാഥാര്‍ത്യമാണ്. അതൊരു മിഥ്യയല്ല. ഇന്നല്ലെങ്കില്‍ നാളെ അത് നമ്മളെയും തേടി എത്തും. പക്ഷേ, സമയം മാത്രം നിശ്ചയമില്ല. ഈ നിമിഷമാകാം....... ഇന്നാകാം...... നാളെയാകാം........ അടുത്ത മാസമാകാം.......... അടുത്ത വര്‍ഷമാകാം........... എന്നുമാകാം........ എപ്പോഴുമാകാം........... മരണത്തിനു കക്ഷിഭേദമില്ല, വര്‍ഗ്ഗ വിവേചനമില്ല, കുബേര കുചേല വ്യത്യാസമില്ല. ആരെയും ഏതു സമയവും കീഴ്പ്പെടുത്താനായി മരണ൦ വാതില്‍ക്കല്‍.
എന്നാല്‍ ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു കൂട്ടര്‍ക്ക് മാത്രം ഈ മരണത്തെ ഭയമില്ല – മരണത്തെയും പാതാളത്തേയും തന്റെ മരണത്താല്‍ ജയിച്ചടക്കിയ കര്‍ത്താവായ യേശുക്രിസ്തുവില്‍ ജീവിക്കുന്ന ഒരു ദൈവപൈതലിന് മരണത്തെ ഭയപ്പെടെണ്ട ആവശ്യമില്ല. കാരണം അവര്‍ക്കറിയാം – ഇതൊരു നിത്യമായ വേര്‍പെടലല്ല – ഇതു വെറും താല്‍ക്കാലികമായ വേര്‍പെടലാണ്. കഷ്ടതയുള്ള, നശ്വരമായ, ദ്രവത്വമുള്ള, രോഗമുള്ള, പാപപങ്കിലമായ ഈ ലോകത്തില്‍ നിന്ന്‍ വേര്‍പെട്ട്, നിത്യ സന്തോഷമുള്ള, അനശ്വരമായ, അദ്രവത്വമുള്ള, രോഗമില്ലാത്ത, പാപമില്ലാത്ത, വിണ്മയമായ ആ നിത്യതയിലെക്കുള്ള പ്രവേശനമാണ് മരണ൦ എന്നു പറയുന്ന താല്‍ക്കാലിക വേര്‍പടല്‍ കൊണ്ട് ഒരു ദൈവപൈതല്‍ ഉദ്ദേശിക്കുന്നത്. അപ്പോള്‍ മരണമെന്നു പറയുന്നത് ഒരു ദൈവപൈതലിനെ സമ്പന്ധിച്ച് സന്തോഷം ഉളവാക്കുന്ന ഒരു വസ്തുതയാണ്.
ഈ താല്‍ക്കാലിക വേര്‍പെടലിന്റെ സുഖവും പിന്‍വരുന്ന സന്തോഷവും ഉള്ളില്‍ കണ്ടു കൊണ്ടാണ് അപ്പോസ്തോലനായ പൌലോസ് വിളിച്ചു പറയുന്നത് ‘വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടു കൂടെയിരിപ്പാന്‍ ഞാന്‍ പ്രീയപ്പെടുന്നു’. അത് അത്യുത്തമമല്ലോ. ഈ സത്യം മനസ്സിലാക്കിയ പൌലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നത് കാണുക. 1 തെസ്സലൊനീക്യര്‍ 4: 13-18 വരെയുള്ള വാക്യങ്ങള്‍ സഹോദരന്മാരെ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഖിക്കാതിരിക്കേണ്ടതിന് നിദ്ര കൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു................ എന്നു തുടങ്ങി ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെയായിരിക്കും, ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചു കൊള്ളുവിന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദൈവപൈതലിനെ സാംബന്ധിച്ചിടത്തോളം മരണ൦ എന്നു പറഞ്ഞാല്‍ നശ്വര ലോകത്ത് നിന്നും അനശ്വര ലോകത്തെക്കുള്ള യാത്രയാണ് – ദ്രവത്വമുള്ള ഈ ശരീരം വിട്ട് അദ്രവത്വമുള്ള ദൂതര്‍ തുല്യമായ ഒരു ശരീരം പ്രാപിക്കുന്ന പ്രക്രീയയാണ് മരണ൦. മണ്മയമായ ഈ ശരീരത്തില്‍ നിന്നും വിണ്മയമായ തേജസ്സുള്ള ശരീരത്തിലെക്കുള്ള ഉയര്‍പ്പ്. ഇതൊക്കെയാണ് ഈ ലോകത്തു നിന്നുമുള്ള വേര്പാടാകുന്ന മരണ൦ കൊണ്ട് ഒരു ദൈവപൈതലിന് ലഭിക്കുന്ന ലാഭങ്ങള്‍. അങ്ങനെയെങ്കില്‍ മരണ൦ ഒരു ദൈവപൈതലിന് ലാഭമോ? നഷ്ടമോ? നിങ്ങള്‍ തന്നെ വിധികര്‍ത്താക്കളാവുക.
എന്നാല്‍ മരണ൦ ഒരു ദൈവപൈതലിന് ലാഭമായിരിക്കുമ്പോള്‍ തന്നെ ഒരു ലോക മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് നിത്യ യാതനയാണ്, നിത്യത നഷ്ടപ്പെടലാണ്, നിത്യശിക്ഷാവിധിയാണ്. ഒന്ന്‍ ചിന്തിച്ചു നോക്കു – ഒരു നിമിഷം ഒരു പുഴു നമ്മുടെ ശരീരത്തില്‍ക്കുടി ഒന്നിഴഞ്ഞാല്‍ എന്ത് പ്രയാസമായിരിക്കും നമുക്ക് അങ്ങനെയെങ്കില്‍ നിത്യത മുഴുവന്‍ ചാകാത്ത പുഴുക്കളാല്‍ വിരിക്കപ്പെട്ട മെത്തയില്‍ നീ വിശ്രമിക്കുവാന്‍ പോവുകയാണ്. അപ്പോള്‍ നീ ഒരു ലോകമനുഷ്യനാണെങ്കില്‍, യേശുവിനെ കൂടാതെ ജീവിച്ചിക്കുന്ന വ്യക്തിയാണെങ്കില്‍ ഇതു വരെയും രക്ഷിക്കപ്പെടാത്ത ജീവിതമാണെങ്കില്‍, മരണത്തേയും, പാതാളത്തേയും ജയിച്ചടക്കിയ ജയവീരനായ ക്രിസ്തുവിന് നിന്റെ ഹ്യദയ൦ വിട്ടു കൊടുത്തിട്ടില്ലായെങ്കില്‍ ഹേ മനുഷ്യാ, നീ വേണം ഈ മരണത്തെ ഏറ്റവും അധികം ഭയപ്പെടാന്‍, നീ വേണം ഏറ്റവും ദു:ഖിക്കുവാന്‍, നീ വേണം ഏറ്റവും കൂടുതല്‍ കരയാന്‍, അത് നിന്റെ പ്രീയപ്പെട്ടവര്‍ മരിക്കുമ്പോള്‍ അവരെ ഓര്‍ത്ത് അല്‍പം മാത്രം കരഞ്ഞു ദു:ഖിച്ചു നിര്‍ത്തരുത്. നിന്നെയോര്‍ത്ത് നീ ചെന്ന്‍ ചാടാന്‍ പോകുന്ന നിത്യ ദണ്ഡനത്തെ ഓര്‍ത്ത് ഇപ്പോള്‍ മുതല്‍ ദു:ഖിക്കണം. ഇന്നു മുതലേ കരയാന്‍ തുടങ്ങണം. കാരണം ഇന്നു നീ നഷ്ടമാക്കിക്കളയുന്ന ഓരോ നിമിഷവും നിത്യരക്ഷയില്‍ നിന്നകന്നു പോകുന്ന ഓരോ യുഗങ്ങളാണെന്നുള്ള ആ വലിയ സത്യം നീ മനസ്സിലാക്കണം.
മനുഷ്യന്‍ നിത്യനാണ് - അവന്റെ ഉള്ളില്‍ ദൈവം ഊതിയ ജീവശ്വാസം നിത്യ ആത്മാവാണ്. ദൈവം തന്റെ സ്വരൂപത്തിലും സാദ്യശ്യത്തിലും അവനെ സ്യഷ്ടിച്ചു. ദൈവത്തെപ്പോലെ നിത്യനായി ദൈവത്തിന്റെ സകലവിധ സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ക്കും അവകാശിയായി കഴിയാന്‍ അവനെ സ്യഷ്ടിച്ചു, ഈ സ്വര്‍ഗീയ സൗഭാഗ്യം മനുഷ്യന്‍ നഷ്ടമാക്കിക്കളഞ്ഞു. നാം ഒന്നു മനസ്സിലാക്കണം നരകം ദൈവം ഉണ്ടാക്കിയത് മനുഷ്യനു വേണ്ടിയല്ല. അതു സാത്താനും അവന്റെ ദൂതന്മാര്‍ക്കുമായിട്ട് നിര്‍മ്മിച്ചിട്ടുള്ളതാണ്. മനുഷ്യനു വേണ്ടി ദൈവം ഉണ്ടാക്കിയത് സ്വര്‍ഗ്ഗ തുല്യമായ ഏദന്‍തോട്ടമാണ്.എന്നാല്‍ മനുഷ്യന്‍ അത് നഷ്ടമാക്കി. സാത്താനായി ഒരുക്കിയ നരകത്തിനു സ്വയം അവകാശിയായിത്തീര്ന്നു. എന്നാല്‍ ഇന്നും കരുണാമയനായ ദൈവം തന്റെ സ്വന്തരൂപത്തിലു൦ സാദ്യശ്യത്തിലും നിര്‍മ്മിച്ച മനുഷ്യന്‍ നരകത്തിനു അംശിയായിത്തീരുവാന്‍ ആഗ്രഹിക്കുന്നില്ല. ലോകത്തിലുള്ള യാതൊരു മനുഷ്യനെയും നരകത്തില്‍ തള്ളിയിട്ട് നരകയാതന അനുഭവിപ്പിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. മറിച്ച് സകല മാനവജാതിയും രക്ഷ പ്രാപിക്കണമെന്നാണ് ദൈവാഗ്രഹം. സകല മാനവജാതിയും ആയുള്ളോരെ എങ്കലേക്കു തിരിഞ്ഞു രക്ഷ പ്രാപിപ്പിന്‍ എന്നുള്ള ആ വലിയ അക്ഷരത്തില്‍ കൊത്തിയ ചൂണ്ടു പലക, പ്രിയ സ്നേഹിതാ, നിന്‍റെ ഈ ലോകയാത്രയില്‍ എത്ര പ്രാവശ്യം നീ വഴി നിരാകരിച്ചു. ഈ ചൂണ്ടു പലക നീ കണ്ടില്ലെന്നു എത്ര പ്രാവശ്യം നീ നടിച്ചു? ഇപ്പോള്‍ ഇതാ വീണ്ടും നീ ആ വലിയ അക്ഷരത്താല്‍ കൊത്തപ്പെട്ട ചൂണ്ടു പലകയുടെ അടുക്കല്‍ എത്തിയിരിക്കുന്നു. ആ ചൂണ്ടു പലക ചൂണ്ടിക്കാണിക്കുന്ന വഴിയില്‍ നീയൊന്നു ശ്രദ്ധിച്ചു നോക്കൂ ക്രൂശിതനായി കിടക്കുന്ന ക്രിസ്തു എന്ന ദൈവപുത്രന്‍ തന്റെ സ്വരൂപത്തില്‍ സ്യഷ്ടിച്ച മനുഷ്യന്റെ വീണ്ടെടുപ്പിനായി സ്വന്തപുത്രനെ ക്രൂശില്‍ത്തറച്ചു യാഗമാക്കി പരസ്യമായി നിര്‍ത്തിയിരിക്കുന്നു. പ്രീയ സ്നേഹിതാ, നീ നഷ്ടമാക്കിക്കളയുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്, അത് തിരികെ ലഭിക്കില്ല. വളരെ ചുരുക്കമുള്ള നിന്റെ ഇഹലോക ജിവിതം വളരെ പ്രധാനപ്പെട്ടതാണ്. നിത്യതയ്ക്കുള്ള ഒരു തിരഞ്ഞെടുപ്പ് ഈ ലോകജീവിതത്തില്‍ മാത്രമേ നിനക്ക് ലഭിക്കയുള്ളു. നീ ഏത് തിരഞ്ഞെടുക്കും ..? ആ ക്രൂശിന്‍റെ ചുവട്ടില്‍ ക്രിസ്തുവിന്റെ പാദത്തില്‍ നിന്റെ പാപഭാരക്കെട്ട് ഇറക്കി വെച്ചു കര്‍ത്താവിനെ നിന്റെ ഹ്യദയത്തില്‍ അംഗീകരിച്ച് നിത്യരക്ഷയെ നീ തിരഞ്ഞെടുക്കുമോ – അതോ നിനക്കിഷ്ടമുള്ള വഴിയെ നടന്ന്‍ നിത്യനരകത്തിന് നീ അംശിയാവുമോ..? നിനക്ക് പൂര്‍ണ്ണ സ്വതന്ത്യമുണ്ട് – എന്നാല്‍ ഒന്നു നീ മനസ്സിലാക്കണം, ഇതാണ് സുപ്രസാദ കാലം – ഇതാണ് രക്ഷാദിവസം – ഒരു പക്ഷേ ഇനിയൊരിക്കലും നിനക്കൊരു അവസരം ലഭിക്കില്ല – ഒരു പക്ഷേ “നാളെ നീ”യാണെങ്കില്‍ നിന്റെ നിത്യത എവിടെ?.