1990-ലേക്ക് എന്റെ ഓര്‍മ്മയെ തിരിച്ചുവിടുകയാണ്. ഞങ്ങള്‍ കുടുംബമായി അന്ന് ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഏകദേശം മൂന്നു മാസത്തെ അവധി ഞങ്ങള്‍ക്കുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ മകന് രഞ്ജിത്തിന് പത്തു വയസ്. മകള്‍ ബിന്ദുവിന് ഏഴു വയസ്. മെയ് മാസത്തില്‍ അവര്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും കുട്ടികളുമായി കളിച്ചു ചാടി ഉല്ലസിച്ചു.
ജൂണ്‍ മാസം ആരംഭിച്ചപ്പോള്‍ അയലത്തെ കുട്ടികളെല്ലാം സ്കൂളില്‍ പോയിത്തുടങ്ങി. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഒറ്റയ്ക്കായി. ദിവസം മൊത്തം വെറുതെ വീട്ടിലിരുന്ന് അവര്‍ മുഷിഞ്ഞു.
''എന്നാല്‍ പിള്ളാരെ തിരുവനന്തപുരം കാണിക്കാം,'' ഞാന്‍ അഭിപ്രായപ്പെട്ടു.
അത് എല്ലാവര്ക്കും സമ്മതമായി. തലസ്ഥാന നഗരി കാണാമല്ലോ. ഞാനും ഭര്‍ത്താവും കുഞ്ഞുങ്ങളോടൊത്ത് തിരുവനന്തപുരത്ത് രണ്ടുദിവസം ചിലവഴിക്കാന്‍ തീരുമാനിച്ചു.
ഒരു ചൊവ്വാഴ്ച അവിടെ എത്തി. പട്ടണത്തിലും പരിസരത്തിലുമുള്ള ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചു. അപ്പോഴാണ് ഏക-ദിന-സവാരി ക്രമീകരണത്തെപ്പറ്റി കേട്ടത്. നാല്പതു രൂപ കൊടുത്താല്‍ മതി; അവിടെയുള്ള ഒരു ട്രാവല്‍ ഏജന്‍സി സന്ദര്‍ശകരെ തിരുവനന്തപുരം, കോവളം, വേളി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ബസില്‍ കൊണ്ടുപോകും.
ബുധനാഴ്ച രാവിലെ ഒമ്പതു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തി. ടൂറിസ്റ്റ് ബസ് അവിടെ തയ്യാറായി കിടപ്പുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും കേരളം സന്ദര്‍ശിക്കുന്ന പത്തു മുപ്പതു മലയാളികള്‍ ബസിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭാംഗങ്ങളായ ഏതാനും അമേരിക്കന്‍ മലയാളി വനിതകളും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ പേരും ഹൈന്ദവര്‍.
പത്തു മണിയോടടുത്തപ്പോള്‍ ബസ് പുറപ്പെട്ടു. ആദ്യം തിരുവനന്തപുരം നഗരത്തിലൂടെ ബസ് ഓടിച്ചു. ഞങ്ങള്‍ പട്ടണം ചുറ്റിക്കണ്ടു. ബസില്‍ ഘടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണിയില്‍ കൂടി മദ്ധ്യവയസ്ക്കനായ ടൂര്‍ ഗൈഡ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്രധാന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്കിക്കൊണ്ടിരുന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുമ്പില്ബസ് നിന്നു. ക്ഷേത്രത്തെപ്പറ്റിയുള്ള ചരിത്ര വിവരങ്ങള്‍ ഉച്ചഭാഷിണിയിലൂടെ നല്‍കിയശേഷം ടൂര്‍ ഗൈഡ് ഇങ്ങനെ ഒരു വിജ്ഞാപനം നടത്തി: ''ഇവിടെ നിങ്ങള്‍ക്ക് അര മണിക്കൂര്‍ ഉണ്ട്. ഹിന്ദുക്കള്‍ക്കു മാത്രമേ ഉള്ളില്‍ പ്രവേശനമുള്ളു. ആ കാണുന്ന ലൈനിന് അപ്പുറത്തേക്ക് അന്യമതക്കാര്‍ ആരും പ്രവേശിക്കരുത്.''
ഞാനും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ക്ഷേത്രത്തിന്റെ മുമ്പിലെത്തി. എന്റെ ചുറ്റും പല സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടൂര്‍ ഗൈഡ് എന്നെ നോക്കി ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ ഈ ലൈന്‍ കടന്ന് മുന്നോട്ടു പോകരുത്. വിശ്വാസികള്‍ക്ക് ഇവിടെ പ്രവേശനമില്ല.''
ഒരു പക്ഷേ മറ്റു സ്ത്രീകളോടൊപ്പം ഞാനും അല്പംകൂടി ഉള്ളിലേക്ക് നടന്നു കയറിയേക്കും എന്ന ഒരു ആശങ്ക അദ്ദേഹത്തിനു തോന്നിയിരിക്കും. പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികള്‍, ക്ഷേത്രത്തിനകത്ത് എന്തൊക്കെ കാഴ്ചകളുണ്ട് എന്നു കാണാനുള്ള ആകാംക്ഷയിലായിരുന്നു. കുഞ്ഞുങ്ങളുടെ ജിജ്ഞാസ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.
ടൂര്‍ ഗൈഡിന്റെ പ്രസ്താവന എന്നെ വളരെ ചിന്തിപ്പിച്ചു - ''വിശ്വാസികള്‍ക്ക് ഇവിടെ പ്രവേശനമില്ല.''
അതിനുമുമ്പ് സംസാരിച്ചുപോലും പരിചയമില്ലാത്ത ഒരു മനുഷ്യനാണദ്ദേഹം.
''ക്രിസ്ത്യാനികള്‍ക്ക് ഇവിടെ പ്രവേശനമില്ല'' എന്നു പറഞ്ഞില്ല. ''മുസ്ലീംകള്‍ക്ക് പ്രവേശനമില്ല''എന്നും പറഞ്ഞില്ല.
വിശ്വാസികള്‍ക്ക്!!
വിശ്വാസികള്‍ക്ക്!!
ഞാന്‍ ഒരു വിശ്വാസിയാണെന്ന് അദ്ദേഹം എങ്ങനെ അറിഞ്ഞു?
ഉച്ചയ്ക്ക് ബസിലുണ്ടായിരുന്നവര്‍ എല്ലാവരും ഊണു കഴിക്കാന്‍ ഹോട്ടലില്‍ കയറി. ഞാനും ഭര്‍ത്താവും ടൂര്‍ ഗൈഡിന്റെ സമീപത്തു ചെന്നിരുന്നു. അന്യോന്യം പരിചയപ്പെട്ടു. ഞാന്‍ ചോദിച്ചു, ''എന്നെ വിശ്വാസിയെന്ന് സംബോധന ചെയ്തത് എന്തുകൊണ്ട്?'' അദ്ദേഹം മറുപടി പറഞ്ഞു, ''നിങ്ങളുടെ ശരീരത്തില്‍ ആഭരണങ്ങളില്ലല്ലോ. നിങ്ങള്‍ പെന്തക്കോസ്തുകാരാണെന്ന് എനിക്കു മനസ്സിലായി. ഞങ്ങളുടെ നാട്ടില്‍ പെന്തക്കോസ്തുകാരെ എല്ലാവരും വിളിക്കുന്നത് വിശ്വാസികളെന്നാണ്.'' അദ്ദേഹം സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗമാണ്.
എനിക്ക് അഭിമാനം തോന്നി. മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്ന ഒരു ബസില്‍ എനിക്കു മാത്രം ''വിശ്വാസി'' എന്ന ബഹുമതി ലഭിച്ചിരിക്കുന്നു. മുമ്പൊരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത ഒരാള്‍ ഒറ്റനോട്ടത്തില്‍ ഞാനൊരു വിശ്വാസിയാണെന്ന് അംഗീകരിച്ചിരിക്കുന്നു. എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റായി ഇതിനെ ഞാന്‍ കരുതുന്നു.
ഉച്ച കഴിഞ്ഞ് ഞങ്ങള്‍ കോവളത്തും വേളിയിലും പോയി. ടൂര്‍ ഗൈഡുമായി ഏറെനേരം ആത്മീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.
ഓഗസ്റ്റ് ആദ്യത്തെ വാരാന്തത്തില്‍ എന്റെ ഭര്‍ത്താവ് (ഏഴംകുളം സാംകുട്ടി) തിരുവനന്തപുരം പോളിയോ ഹോം ഓഡിറ്റോറിയത്തില്‍ വച്ച് ഒരു ക്രൂസേഡു യോഗം നടത്തി. പെട്ടെന്നു ക്രമീകരിച്ച ഒരു യോഗമായിരുന്നു അത്. യോഗം പര്യവസാനിച്ചപ്പോള്‍ വരാന്തയില്‍ ഒരു ചെറിയ കൂട്ടം ആളുകള്‍ ഭര്‍ത്താവിനെ പ്രതീക്ഷിച്ച് നില്ക്കുന്നു. ഞങ്ങളെ തിരുവനന്തപുരം കാണിച്ച ടൂര്‍ ഗൈഡും അദ്ദേഹത്തിന്റെ ഭാര്യയും അയല്‍വാസികളായ കുറെ ആളുകളും.
തിരുവനന്തപുരം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ പി. എസ്. ജോര്‍ജും ചര്‍ച്ച് ഓഫ് ഗോഡിലെ യുവജന സംഘാടകനായിരുന്ന ശ്രീ റജി ഫിലിപ്പും കൂടിയാണ് ആ ക്രൂസേഡുയോഗം ക്രമീകരിച്ചത്. ഞങ്ങള്‍ നാട്ടിലേക്കു വരുമ്പോഴോ മറ്റു പല പട്ടണങ്ങളില്‍ യോഗം നടത്തിയപ്പോഴോ തിരുവനന്തപുരത്ത് ഒരു യോഗം നടത്താന്‍ പദ്ധതിയില്ലായിരുന്നു. ടെലഫോണ്‍ ബുക്കില്‍ മേല്‍വിലാസമുള്ള തിരുവനന്തപുരം പട്ടണവാസികള്‍ക്കെല്ലാം ക്രൂസേഡ് വിവരം അച്ചടിച്ച നോട്ടീസുകള്‍ തപാല്‍ വഴി റജി ഫിലിപ്പ് അയച്ചിരുന്നു. അതനുസരിച്ച് എന്റെ ഭര്‍ത്താവിന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തിയതാണ് ആ ടൂര്‍ ഗൈഡും അദ്ദേഹത്തിന്റെ കുടുംബവും ബന്ധുമിത്രാദികളും അയല്‍വാസികളും.
ഈ സംഭവം എന്നെ വളരെ ചിന്തിപ്പിച്ചു. തലസ്ഥാന നഗരി കാണാന്‍ പോയപ്പോള്‍ ഞാന്‍ ആഭരണധാരിയായി, ബസിലുണ്ടായിരുന്ന മറ്റു സ്ത്രീകളെപ്പോലെ ആഢംബര വിഭൂഷിതയായി പോയിരുന്നെങ്കില്‍ ഞാനൊരു പെന്തക്കോസ്തു വിശ്വാസിയാണെന്ന് ആ മനുഷ്യന് മനസ്സിലാക്കുമായിരുന്നില്ല. അദ്ദേഹവുമായി ആത്മീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അവസരം ലഭിക്കുമായിരുന്നില്ല. ഏറ്റവും പ്രധാനമായി, എന്റെ ഭര്‍ത്താവിന്റെ സുവിശേഷ ദൂത് ശ്രദ്ധിക്കുവാന്‍ അദ്ദേഹത്തിന് വഴി തുറക്കപ്പെടുമായിരുന്നില്ല.
ശരി തന്നെ. ഞാനൊരു വിശ്വാസിയാണ്. പെന്തക്കോസ്തുകാരിയാണ്. അതില്‍ ഞാന്‍ വിനയപൂര്‍വ്വം അഭിമാനം കൊള്ളുന്നു.
അതേ, ഞാന്‍ വിശ്വാസിയാണ്.
ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തിനുവേണ്ടി മരിച്ചു എന്ന ബൈബിള്‍ സന്ദേശം അംഗീകരിച്ചിരിക്കുന്ന വിശ്വാസി.
ക്രിസ്തുവിന്റെ കാല്‍വറി യാഗത്തില്‍ പാപത്തിനും രോഗത്തിനും വിടുതലുണ്ടെന്ന് സര്‍വ്വാത്മനാ അംഗീകരിക്കുന്ന വിശ്വാസി.
ക്രിസ്തു മനുഷ്യനില്‍ പരിവര്‍ത്തനം വരുത്തുമ്പോള്‍ ഹൃദയത്തില്‍ മാത്രമല്ല, ശരീരത്തിലും വസ്ത്രധാരണ രീതിയിലും ദൈനംദിന ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തും എന്ന് വിശ്വസിക്കുന്ന വിശ്വാസിയാണു ഞാന്‍.
പെന്തക്കോസ്തു വിപ്ലവത്തിന്റെ മുന്നോടികളായ നമ്മുടെ പൂര്‍വ്വ പിതാക്കളോട് ദൈവാത്മാവ് ഇടപെട്ടു എന്നും, ലളിതമായ ജീവിതശൈലി ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്ര ആയിരിക്കണമെന്ന് അവര്‍ക്കു ദൈവിക നിര്‍ദ്ദേശം ലഭിച്ചു എന്നും സംശയലേശമെന്യേ വിശ്വസിക്കുന്ന വിശ്വാസിയാണു ഞാന്‍. കേരളത്തിലും യൂറോപ്പിലും അമേരിക്കയിലും താമസിച്ചിരുന്ന നമ്മുടെ പൂര്‍വ്വപിതാക്കള്‍ക്ക് ഈ വെളിച്ചം ലഭിച്ചിരുന്നു.
ഇന്നത്തെ പെന്തക്കോസ്തു ലോകത്തെ വിഷദൂഷിതമാക്കിയിരിക്കുന്ന അമിത സ്വാതന്ത്ര്യവും അയഞ്ഞ സമീപന രീതിയും പാപികള്‍ രക്ഷിക്കപ്പെടുന്നതിനും ജനം ഉണര്ത്തപ്പെടുന്നതിനും തടസം ഉണ്ടാക്കും എന്നുകൂടി വിശ്വസിക്കുന്ന വിശ്വാസിയാണു ഞാന്‍.
വിനയപൂര്‍വ്വം ഞാന്‍ ഒരു ചോദ്യം മുന്നോട്ടു വയ്ക്കട്ടെ: നമ്മെ കണ്ടാല്‍ നാം വിശ്വാസികളാണെന്ന് നമ്മുടെ പെരുമാറ്റത്തില്കൂടിയും സംസാരത്തില്‍ കൂടിയും വസ്ത്രധാരണത്തില്‍ കൂടിയും അന്യര്‍ മനസ്സിലാക്കുമോ?
അല്പംകൂടി സ്പഷ്ടമായി ചോദിക്കട്ടെ: നമ്മെ കണ്ടാല്‍ പെന്തക്കോസ്തു പുരുഷന്മാരും പെന്തക്കോസ്തു സ്ത്രീകളും ആണെന്ന് അന്യര്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുമോ?
നമ്മെ പെന്തക്കോസ്തു ശക്തിയുള്ള വിശ്വാസികളായി അന്യര്‍ മനസ്സിലാക്കുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കുവേണ്ടി അവര്‍ നമ്മെ സമീപിക്കും. പരിശുദ്ധാത്മാവിനെപ്പറ്റി കൂടുതല്‍ ഗ്രഹിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ അടുത്തു വരും.
അങ്ങനെ ജനം നമ്മിലൂടെ ദൈവത്തിലേക്ക് ആകര്‍ഷിക്കപ്പെടും; വിടുവിക്കപ്പെടും. ദൈവരാജ്യം വിസ്തൃതമാകയും ചെയ്യും.
ഇവിടെ അമേരിക്കയില്‍ ഞങ്ങള്‍ക്ക് ഉറച്ച ഹിന്ദുമത വിശ്വാസിയായ ഒരു അയല്‍വാസി ഉണ്ടായിരുന്നു. ഞങ്ങള്‍ വളരെ സ്നേഹബന്ധത്തിലായിരുന്നു. പണ്ട് കേരളാ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയിരുന്ന സംസ്കാര സമ്പന്നയായ ഒരു മഹിള. കേരളാ പോലീസ് ഡിപ്പാര്ട്ടുമെന്റില് ഫോറന്‍സിക് വകുപ്പിന്റെ ഡയറക്ടറായിരുന്ന ഡോ. മാധവ കൈമളിന്റെ ഭാര്യ ശ്രീമതി ലീലാവതി.
ലീലച്ചേച്ചിയുടെ മകള്‍ ഇപ്പോള്‍ ഒരു ഡോക്ടറാണ്. ഈ മകള്‍ മെഡിക്കല്‍ കോളജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പെന്തക്കോസ്തുകാരിയായ ഒരു കൂട്ടുകാരി അവള്‍ക്കുണ്ടായിരുന്നു. ആ കൂട്ടുകാരിയെപ്പറ്റി ഒരിക്കല്‍ ലീലച്ചേച്ചി എന്നോടു ഇങ്ങനെ പറഞ്ഞത് ഓര്‍മ്മിക്കുന്നു: ''പുഷ്പേ, ആ പെണ്‍കുട്ടി നല്ല ഭക്തിയുള്ള കുട്ടിയാണ്. സല്‍സ്വഭാവിയായ ഒരു പെണ്‍കുട്ടി. ആ പെണ്‍കുട്ടിയുടെ വസ്ത്രധാരണം കണ്ടാല്‍ അവള് ഈ ലോകത്തിനുവേണ്ടിയാണ് ജീവിക്കുന്നത് എന്നു തോന്നുകയില്ല.''
ശരി തന്നെ. നമ്മെ കാണുന്നവര്‍ നാം ഈ ലോകത്തിനുവേണ്ടി മാത്രം ജനിച്ച് ജീവിച്ച് മരിക്കുന്നവരാണെന്ന് പറയാനിട വരരുത്. നാം ദൈവരാജ്യത്തിന്റെ സന്തതികളാണ്. ദൈവരാജ്യത്തിനുവേണ്ടി ജീവിക്കുന്നവരാണ്.
ഈ വസ്തുത മറന്നുകൊണ്ടുള്ള ജീവിതം നമുക്കു വേണ്ടാ. വസ്ത്രധാരണവും വേണ്ടാ.
മാന്യമായി വസ്ത്രം ധരിക്കുവാന്‍ ചെറുപ്രായം മുതലേ നാം കുട്ടികളെ പരിശീലിപ്പിക്കണം. നമ്മുടെ പെണ്‍കുട്ടികള്‍ - പ്രൈമറി സ്കൂളില്‍ പഠിക്കുന്നവര്‍ മുതല്‍ പ്രായമായ യുവതികള്‍ വരെ - മിനി സ്കര്‍ട്ടുകള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ചില കൊച്ചു പെണ്‍കുട്ടികള്‍ നടക്കുന്നതും ഇരിക്കുന്നതും ശ്രദ്ധിച്ചാല്‍ അവര്‍ അടിയില്‍ ധരിച്ചിരിക്കുന്ന വസ്ത്രം നന്നായി കാണാം. കാരണം എന്ത്?ഇറക്കമില്ലാത്ത സ്കര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ അടിവസ്ത്രം കാണാന്‍ സാദ്ധ്യതയുള്ള വസ്ത്രം ധരിക്കരുത്. പാകത്തിന് ഇറക്കമുള്ള വസ്ത്രം തുണിക്കടയില്‍ കിട്ടിയില്ലെങ്കില്‍ അങ്ങനെയുള്ള വസ്ത്രം പ്രത്യേകം തയ്പ്പിച്ചു കൊടുക്കണം.
ബന്ധുക്കള്‍ സമ്മാനം നല്കുന്ന വസ്ത്രങ്ങളെല്ലാം കണ്ണടച്ചുവാങ്ങി ധരിക്കരുത്. വിദേശ മലയാളികള്‍ കൊണ്ടുതരുന്നതെല്ലാം നമുക്ക് അനുയോജ്യമാകണമെന്നില്ല.
നഗ്നതയ്ക്കു വേണ്ടിയുള്ള ദാഹം ഇന്നത്തെ ലോകത്തെ മത്തു പിടിപ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ വിശ്വാസി ലോകത്തെ ജയിക്കും. ലൗകിക പ്രലോഭനങ്ങളെയും ജയിക്കും.
ഞാന്‍ ജനിച്ചുവളര്‍ന്നത് മാര്‍ത്തോമ സഭയില്‍. മാലയും കൈവളകളും കമ്മലും ധരിച്ച്, പൊട്ടും ക്യൂട്ടക്സും കണ്മഷിയും ചാര്‍ത്തിയാണ് ഞാന്‍ കോളജില്‍ പോയിരുന്നത്. ഇടയ്ക്കിടെ ഒന്നുരണ്ട് ഇലകളോടുകൂടിയ റോസാപ്പൂവും ചെവിയുടെ പുറകില്‍ തിരുകി വയ്ക്കാറുണ്ടായിരുന്നു. 1976-ല്‍ എന്റെ പതിനെട്ടാമത്തെ വയസ്സില്‍ ആണ് ബന്ധുക്കളുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ എന്നെ പൂര്‍ണ്ണമായി ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്, ആഭരണങ്ങള്‍ ഉപേക്ഷിച്ച് ഞാന്‍ വിശ്വാസ സ്നാനം സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെ മാതാവും പെന്തക്കോസ്തു വിശ്വാസം സ്വീകരിച്ചു. എന്റെ പിതാവ് പള്ളിയില്‍ പോകാറില്ലായിരുന്നു. എങ്കിലും അദ്ദേഹം മരണപ്പെടുന്നതുവരെ മാര്‍ത്തോമ സഭയുടെ അംഗം ആയിരുന്നു.
1970 ലാണ് എന്റെ ഭര്‍ത്താവ് ഒരു വിദ്യാര്‍ത്ഥിയായി അദ്ദേഹത്തിന്റെ 21-ാം വയസ്സില്‍ ആദ്യമായി അമേരിക്കയില്‍ വന്നത്. ഞങ്ങളുടെ വിവാഹം 1978-ല്‍ ആയിരുന്നു. പിറ്റേ വര്‍ഷം (1979-ല്‍) ഞാന്‍ അമേരിക്കയില്‍ എത്തിയ കാലത്ത് ആഭരണത്തോടുള്ള ബന്ധത്തില്‍ അമേരിക്കയിലെ ചില പെന്തെക്കോസ്തു സഭകളില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കയായിരുന്നു. ആഭരണ വര്‍ജ്ജന വ്യവസ്ഥകള്‍ക്ക് അയവു വരുത്താന്‍ പാടില്ല എന്ന് പ്രായവും പക്വതയുമുള്ള ദൈവദാസന്മാര് ശക്തിയായി വാദിച്ചു. ആഭരണ നിയന്ത്രണ വ്യവസ്ഥകള്‍ വിട്ടുകളയണമെന്ന് മെഗാ ചര്‍ച്ചുകളിലെ പാസ്റ്റര്‍മാരും ടെലിവിഷന്‍ പ്രഭാഷകന്മാരും അവരുടെ അനുയായികളും വാദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ജനറല്‍ അസംബ്ലികളില്‍ വോട്ടെടുത്തപ്പോള് മെഗാചര്ച്ചുകള്ക്കും അവയുടെ പാസ്റ്റര്‍മാരുടെ ആശയങ്ങള്‍ക്കും ഭൂരിപക്ഷം ലഭിച്ചു. ആദ്യകാല പ്രവര്‍ത്തകരുടെ ശബ്ദം ക്രമേണ നിലച്ചുതുടങ്ങി.
പിന്മാറ്റത്തിലേക്കുള്ള ആദ്യത്തെ പടി ആയിരുന്നു അത്. ഇന്ന് ലൗകികരെയും ആത്മികരെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം പെന്തക്കോസ്തു ലോകം അമേരിക്കയില്‍ അധഃപതിച്ചിരിക്കുന്നു. സിനിമാ നടികളേക്കാള്‍ കൂടുതല്‍ ആഭരണം പല പെന്തക്കോസ്തു പാസ്റ്റര്‍മാരുടെ ഭാര്യമാര്‍ക്കുണ്ട്.
ഇത്തരം ലജ്ജാകരമായ അവസ്ഥ മറ്റു രാജ്യങ്ങളിലെ സഭകള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ. പിതാക്കന്മാര് വച്ച അതിര്‍വരമ്പുകള്‍ മാറ്റിമറിക്കപ്പെടാതിരിക്കട്ടെ. പിതാക്കന്മാര്ക്കു ലഭിച്ച വെളിച്ചം അവരുടെ ''അറിവുകേടായിരുന്നു'' എന്ന് സ്വന്തം നാവുകൊണ്ട് പറയാന്‍ തക്കവണ്ണമുള്ള അഹന്ത ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ.
1998 ലെ ഒരനുഭവം. അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഞാനും എന്റെ സഹോദരി നിര്‍മ്മലയും കൂടി തിരുവല്ല പട്ടണത്തിലുളള ഡോ.സുജിത് മാത്യുവിന്റെ ഡന്റല്‍ ക്ലിനിക്ക് സന്ദര്‍ശിച്ചത് ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. മേരി ഗീതയും ഒരു ഡന്റിസ്റ്റ് ആണ.് അവര്‍ അക്കാലത്ത് എന്റെ സഹോദരിയുടെ അയല്‍വാസികളായിരുന്നു. എന്നെ അവര്‍ക്കു പരിചയപ്പെടുത്താനാണ് എന്റെ സഹോദരി എന്നെ അവിടേക്കു കൊണ്ടു പോയത്. അവിടെ എത്തിയപ്പോള്‍ ഡോ. സുജിത്തും ഭാര്യയും ക്ലിനിക്കില്‍ ഇല്ലായിരുന്നു. സന്ദര്ശനമുറിയിലുള്ള ഒരു കസേരയില്‍ അവരുടെ മകന് ഇരിക്കുന്നു. നാല്- കൂടിയാല്‍ അഞ്ചു വയസു കാണും ആ കുട്ടിയ്ക്ക്. കൂടെ ഒരു ഡന്റല്‍ അസിസ്റ്റന്റും ക്ലിനിക്കില്‍ ഉണ്ട്. എന്റെ സഹോദരി സി.എസ്.ഐ. സഭാംഗവും ആഭരണധാരിയുമാണ്.
അവരില്‍ ആര്‍ക്കും എന്നെ പരിചയമില്ല. എന്നാല്‍, എന്റെ സഹോദരിയെ ഡോ. സുജിത്തിന്റെ മകന് നന്നായി അറിയാം.
എന്നെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് നിര്മ്മലമ്മാമ്മ ആ കുട്ടിയോടു ചോദിച്ചു: ''മോനെ,ആശിഷേ, നിനക്ക് ഈ ആന്റിയെ അറിയാമോ?''
''അറിയാം,'' ആശിഷ് തലയാട്ടി.
''എന്നാല്‍ പറയൂ, ആരാണെന്ന്.''
''ആരാണെന്നറിഞ്ഞുകൂടാ... പക്ഷേ പെന്തക്കോസ്താ.''
ഞങ്ങള്‍ക്ക് ചിരി പൊട്ടി.
''പെന്തക്കോസ്താണെന്ന് നീയെങ്ങനെറിഞ്ഞു കുഞ്ഞേ?''
''അതു പറയാനറിയത്തില്ല... പക്ഷേ പെന്തക്കോസ്താ.''
ആഭരണ ശൂന്യമായ എന്റെ കഴുത്തിലും കര്‍ണങ്ങളിലും ദൃഷ്ടികള്‍ പതിപ്പിച്ചുകൊണ്ടായിരുന്നു ആ കൊച്ചു കുട്ടി ഇങ്ങനെ ഉറച്ച ഒരു മറുപടി നല്‍കിയത്
(തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍നിന്ന് ബാച്ച്ലെഴ്സ് ബിരുദവും മിസിസ്സിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മൈക്രോബയോളജിയില്‍ മാസ്റ്റേഴ്സ് ബിരുദവും ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡെയറി മൈക്രോബയോളജിയില്‍ പിഎച്ച്. ഡി. യും സമ്പാദിച്ചിട്ടുള്ള പ്രൊഫസര്‍ പുഷ്പ സാംകുട്ടി ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരേ കാമ്പസില്‍ പഠിക്കുന്ന അമേരിക്കയിലെ സതേണ്‍ (സ്റ്റേറ്റ്) യൂണിവേഴ്സിറ്റിയില്‍ ബയോളജി വകുപ്പിന്റെ ചെയര്‍ പെഴ്സന്‍ ആയി ജോലി നോക്കുന്നു. ശാസ്ത്ര ജേണലുകളില്‍ ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗിലും ടെക്സസ് യൂണിവേഴ്സിറ്റിയിലും വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ല്‍ അമേരിക്കയിലെ ഫെഡറല്‍ ഗവണ്മെന്റിന്റെ കീഴിലുള്ള 'ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്' അണുജീവി ശാസ്ത്രത്തില്‍ സമ്മര്‍ ഗവേഷണ പഠനം നടത്താനുള്ള ഗ്രാന്റിനുവേണ്ടി തിരഞ്ഞെടുത്ത അഞ്ച് ഗവേഷകരില്‍ ഒരാളാണ് ഈ മലയാളി വനിത)
വിശ്വാസികള്‍ക്കു പ്രവേശനമില്ല പ്രൊഫസര്‍ പുഷ്പ സാംകുട്ടി
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.